Share this Article
News Malayalam 24x7
ക്രിക്കറ്റ് കോച്ചിങിനിടെ പീഡനം, മൂന്നാമത്തെ കേസിൽ മനുവിന് 47 വർഷം തടവും 79,000 രൂപ പിഴയും ശിക്ഷ
വെബ് ടീം
posted on 27-06-2026
1 min read
manu

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കോച്ചിന്‌ 47 വർഷം കഠിനതടവും 79,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം മനു(40)വിനെയാണ്‌ തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്‌. പിഴ ഒടുക്കിയില്ലെങ്കിൽ ആറ്‌ വർഷവും ഒമ്പത്‌ മാസവും അധികതടവും അനുഭവിക്കണം. ഇയാൾക്കെതിരെയുള്ള മൂന്നാമത്തെ കേസിലാണ് കോടതി വിധി പറഞ്ഞത്.

ആദ്യ രണ്ട് കേസുകളിലെ ശിക്ഷാ കാലാവധിക്കു ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ. നാലാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന്‌ കോടതി കണ്ടെത്തി. ആറ് കേസുകളാണ്‌ മനുവിനെതിരെയുള്ളത്‌. നാല് കേസുകളുടെ വിചാരണ പൂർത്തിയായി. ഒരു കേസിൽ പ്രതിയെ ഇതേ കോടതി കഴിഞ്ഞ മാസം ശിക്ഷിച്ചിരുന്നു. രണ്ടാമത്തെ കേസിൽ 35 വർഷം തടവും 66,000 രൂപ പിഴയും ശിക്ഷ വിധിച്ചു.തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ്‌ സെന്ററിൽ കുട്ടിയെ പരിശീലനത്തിനെന്നു പറഞ്ഞ് ജിമ്മിലേക്കും കുളിമുറികളിലേക്കും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ്‌ കേസ്‌. കുട്ടിയുടെ നഗ്ന ഫോട്ടോയും വീഡിയോയും എടുത്തു. പീഡനം പുറത്തുപറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട്‌ പരിശീലനത്തിനായി മറ്റൊരു സ്ഥലത്തേക്ക് മാറി.

പരിശീലനത്തിനെത്തിയ അഞ്ച് കുട്ടികളെ പ്രതി പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവരും പിന്നീട്‌ മറ്റ്‌ പരിശീലന കേന്ദ്രങ്ങളിലേക്ക്‌ മാറി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories