വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ റിമാൻഡിൽ കഴിയുന്ന ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. തുടർച്ചയായി ഇത് രണ്ടാം തവണയാണ് ഹർജി പരിഗണിക്കുന്നത് സെഷൻസ് കോടതി മാറ്റിവെക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.കെ. ശൈലജയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസാണിത്. കേസിൽ പ്രതിയായ ജിതിൻ ഭാസ്‌കറിന് നിലവിൽ ജാമ്യം അനുവദിക്കരുതെന്ന് കാണിച്ച് പ്രത്യേക അന്വേഷണസംഘം (SIT) കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
നേരത്തെ വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടർന്നാണ് പ്രതിഭാഗം ജാമ്യത്തിനായി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാൽ, ജാമ്യഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിനായി കോടതി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അന്ന് കേസിൽ കോടതിയുടെ ഭാഗത്തുനിന്നും നിർണ്ണായകമായ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.