Share this Article
News Malayalam 24x7
കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ജിതിൻ ഭാസ്കറിൻ്റെ ജാമ്യപേക്ഷ നാളേക്ക് മാറ്റി
Vadakara Screenshot Case

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ മുഖ്യപ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി നാളത്തേക്ക് മാറ്റി. കേസ് പരിഗണിക്കേണ്ട ജഡ്ജി അവധിയായതിനെ തുടർന്നാണ് ജാമ്യാപേക്ഷയിലെ നടപടികൾ നാളത്തേക്ക് മാറ്റിവെച്ചത്.

വടകര ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ.കെ. ശൈലജയ്ക്കെതിരെ വർഗീയ പരാമർശങ്ങൾ അടങ്ങിയ വ്യാജ 'കാഫിർ' സ്ക്രീൻഷോട്ട് നിർമ്മിക്കുകയും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് ജിതിൻ ഭാസ്കറിനെതിരെയുള്ള കേസ്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) കഴിഞ്ഞ ജൂൺ 16-നാണ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗമായ ജിതിൻ ഭാസ്കറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ 16 മുതൽ ജിതിൻ റിമാൻഡിൽ തുടരുകയാണ്.


നേരത്തെ പ്രതിയുടെ ജാമ്യാപേക്ഷ വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. പ്രതി ഫോൺ റീസെറ്റ് ചെയ്ത് നിർണായകമായ ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചുവെന്ന ജില്ലാ ഫോറൻസിക് ലാബിലെ കണ്ടെത്തൽ ചൂണ്ടിക്കാട്ടി അന്വേഷണ സംഘം ജാമ്യത്തെ ശക്തമായി എതിർത്തിരുന്നു. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ കേസിലെ കൂടുതൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കേസിൽ കൂടുതൽ വ്യക്തികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യം നിഷേധിച്ചത്. ഇതിനെ തുടർന്നാണ് പ്രതിഭാഗം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ച.


വ്യാജ സ്ക്രീൻഷോട്ട് നിർമ്മാണത്തിന് പിന്നിൽ കൂടുതൽ പേരുടെ പിന്തുണയും സഹായവും ജിതിൻ ഭാസ്കറിന് ലഭിച്ചിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. കൂടുതൽ വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും മറ്റ് സൈബർ അക്കൗണ്ടുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ കോടതി പ്രതിയുടെ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories