Share this Article
News Malayalam 24x7
രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞത് നീട്ടി
Rahul Mankuttathil

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കേരള ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെയാണ് അദ്ദേഹത്തിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കാലാവധി നീട്ടിയിരിക്കുന്നത്. കേസിൽ തന്റെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയ പരാതിക്കാരിയെ കോടതി കക്ഷി ചേർക്കുകയും ചെയ്തിട്ടുണ്ട്.

യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിക്കുകയും ചെയ്തു എന്ന പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായിരിക്കുന്നത്. ഈ കേസിൽ മുൻകൂർ ജാമ്യം തേടി അദ്ദേഹം ആദ്യം സെഷൻസ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതിനെത്തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.

ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ അറസ്റ്റ് തടയണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ നടപടിയാണ് ഇപ്പോൾ 21-ാം തീയതി വരെ നീട്ടിയിരിക്കുന്നത്.


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ രണ്ടാമത്തെ കേസിൽ അദ്ദേഹത്തിന് ഇതിനോടകം ജാമ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ ആദ്യത്തെ കേസിൽ പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുകയാണ്. ഗർഭച്ഛിദ്രത്തിനായി രാഹുൽ നൽകിയ മരുന്ന് കഴിച്ച് യുവതി അതീവ ഗുരുതരാവസ്ഥയിലായെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ വാദം.


അതേസമയം, തങ്ങൾ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധം മാത്രമാണുണ്ടായിരുന്നതെന്നും ഗർഭച്ഛിദ്രം കെട്ടിച്ചമച്ച കഥയാണെന്നുമാണ് രാഹുലിന്റെ വാദം. പരാതിക്കാരിയെ കൂടി കക്ഷി ചേർത്ത സാഹചര്യത്തിൽ, ഈ മാസം 21-ന് ഹൈക്കോടതി ഹർജി വീണ്ടും പരിഗണിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories