വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട നയപരമായ തീരുമാനത്തിൽ പെട്ടെന്ന് ഒരു പ്രഖ്യാപനം ഉണ്ടായേക്കില്ല. ഘടകകക്ഷികൾക്കിടയിൽ ശക്തമായ എതിർപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ വിഷയം യു.ഡി.എഫ് മുന്നണിയിൽ വിശദമായി ചർച്ച ചെയ്ത ശേഷം മാത്രം അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. ഇതിനായി അടിയന്തര യു.ഡി.എഫ് യോഗം വിളിച്ചുചേർക്കും.
മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗും വിവിധ ക്രൈസ്തവ സംഘടനകളും ഈ നികുതി ഇളവ് നയത്തിനെതിരെ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ജനവികാരം ഈ തീരുമാനത്തിന് വിരുദ്ധമാണെന്നും ഇത് മുന്നണിക്ക് ദോഷം ചെയ്യുമെന്നുമാണ് ലീഗിന്റെ വിലയിരുത്തൽ. കൂടാതെ, തന്റെ വകുപ്പിലെ നയപരമായ തീരുമാനത്തെക്കുറിച്ച് താനറിഞ്ഞില്ലെന്ന് മുൻ എക്സൈസ് മന്ത്രി എം. ലിജുവും പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ജൂലൈ ഒന്നിന് ധനകാര്യ ബില്ല് സഭയിൽ എത്തുന്നതിന് മുൻപായി യു.ഡി.എഫ് യോഗം ചേർന്ന് എല്ലാ ഘടകകക്ഷികളുടെയും അഭിപ്രായം തേടാൻ കോൺഗ്രസ് ശ്രമിക്കുന്നത്. മുന്നണിയിലെ ഭിന്നതകൾ പരിഹരിച്ച ശേഷമേ നികുതി ഇളവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനത്തിലേക്ക് സർക്കാർ കടക്കൂ എന്നാണ് ലഭിക്കുന്ന സൂചനകൾ.