സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നിർണായക രേഖകൾ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ED) കൈമാറി. ഈ രേഖകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണ വിജയനെ ഈ മാസം 29-ന് ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ രാവിലെ 10:30-ന് ഹാജരാകാനാണ് വീണയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇത് രണ്ടാം തവണയാണ് വീണ വിജയനെ ഇ.ഡി ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുന്നത്. നേരത്തെ പ്രാഥമിക ഘട്ടത്തിൽ ചോദ്യം ചെയ്തിരുന്നെങ്കിലും അന്ന് എസ്.എഫ്.ഐ.ഒ അന്വേഷണവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് മാത്രമാണ് ഇ.ഡിക്ക് ലഭ്യമായിരുന്നത്. എന്നാൽ ഇപ്പോൾ 134 ഓളം നിർണായക രേഖകളാണ് എസ്.എഫ്.ഐ.ഒ ഇ.ഡിക്ക് കൈമാറിയിരിക്കുന്നത്.
ഇതിൽ 72-ഓളം രേഖകൾ എക്സാലോജികും സിഎംആർഎല്ലും തമ്മിൽ നടത്തിയ ഇമെയിൽ ഇടപാടുകളുടെയും കരാറുകളുടെയും വിവരങ്ങളാണ്. സേവനങ്ങളൊന്നും നൽകാതെയാണ് സിഎംആർഎല്ലിൽ നിന്നും എക്സാലോജിക് കമ്പനി പ്രതിമാസം 8 ലക്ഷം രൂപ വീതം ആകെ 2.72 കോടി രൂപ കൈപ്പറ്റിയതെന്നാണ് എസ്.എഫ്.ഐ.ഒയുടെ കണ്ടെത്തൽ. ഈ സാമ്പത്തിക ഇടപാടുകളെയും ഇതിന്റെ ഉറവിടങ്ങളെയും കേന്ദ്രീകരിച്ചായിരിക്കും ഇ.ഡിയുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ നടക്കുക.