ശബരമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്നും വാദം കേൾക്കും. യുവതീ പ്രവേശനത്തെ എതിർക്കുന്ന കക്ഷികളുടെ വാദം ഇന്ന് ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. കേസിൽ കേരള സർക്കാരിന്റെ വാദവും ഇന്നുണ്ടാകും.
സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയാണ് ഇന്ന് കോടതിയിൽ ഹാജരാകുന്നത്. യുവതീ പ്രവേശന കാര്യത്തിൽ ഇതുവരെ സർക്കാർ അന്തിമമായ ഒരു നിലപാട് കോടതിയെ അറിയിച്ചിട്ടില്ല. പകരം, വിവിധ മേഖലകളിലുള്ള മതപണ്ഡിതന്മാരുടെയും സാമൂഹിക നേതാക്കളുടെയും ഒരു സമിതി രൂപീകരിച്ച് അഭിപ്രായങ്ങൾ തേടണമെന്ന നിർദ്ദേശമാണ് സർക്കാർ ഇതുവരെ മുന്നോട്ടുവെച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇന്നത്തെ സർക്കാരിന്റെ നിലപാട് കേസിൽ ഏറെ നിർണ്ണായകമാകും.
കഴിഞ്ഞ ദിവസങ്ങളിൽ മുതിർന്ന അഭിഭാഷകരായ ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ, വി. ഗിരി എന്നിവർ തങ്ങളുടെ വാദങ്ങൾ ബെഞ്ചിന് മുൻപാകെ പൂർത്തിയാക്കിയിരുന്നു. യുവതീ പ്രവേശനത്തെ എതിർക്കുന്നവരുടെ വാദങ്ങൾ പൂർത്തിയാകുന്നതോടെ, ഈ ആഴ്ച തന്നെ വിഷയത്തെ അനുകൂലിക്കുന്നവരുടെ വാദങ്ങളും കോടതി കേട്ടുതുടങ്ങും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തിൽ വാദം കേൾക്കുന്നത്.