ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ വിവിധയിടങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മധ്യ-കിഴക്കൻ ഇന്ത്യയിലും വരും ദിവസങ്ങളിൽ താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്ന് മുതൽ രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പകൽ സമയത്തെ കഠിനമായ ചൂടിന് പുറമെ രാത്രികാലങ്ങളിലും താപനില ഉയർന്നുതന്നെ നിൽക്കുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചിപ്പിക്കുന്നു.
സ്‌കൂളുകൾക്ക് മാർഗനിർദ്ദേശങ്ങൾ:
ചൂട് കടുക്കുന്ന പശ്ചാത്തലത്തിൽ സ്‌കൂളുകൾക്കായി സർക്കാർ പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികൾക്ക് സൂര്യാഘാതമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ
ഉണ്ടാകാതിരിക്കാൻ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. പുറത്തിറങ്ങുന്നവർ നേരിട്ട് വെയിലേൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.
ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. താപനില ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.