ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു. വിമാനം റൺവേയിലൂടെ പറന്നുയരുന്നതിനിടെ എൻജിനിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ ആറ് യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർബസ് വിമാനത്തിനാണ് പുലർച്ചെ തീപിടിച്ചത്. നാല് കുട്ടികളടക്കം 228 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എൻജിനിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പൈലറ്റ് വിമാനം നിർത്തി അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് വിമാനത്തിലെ അടിയന്തര എക്സിറ്റ് സ്ലൈഡുകൾ ഉപയോഗിച്ച് യാത്രക്കാരെ ഓരോരുത്തരെയായി പുറത്തെത്തിച്ചു. പരിക്കേറ്റവർ വിമാനത്തിൽ നിന്നും വേഗത്തിൽ ഇറങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഡി.ജി.സി.എ (DGCA) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.