പശ്ചിമേഷ്യൻ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി സിലിണ്ടർ എന്നിവയുടെ വില വർദ്ധിപ്പിക്കാൻ എണ്ണക്കമ്പനികൾ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും പ്രതിസന്ധികളും ചൂണ്ടിക്കാട്ടി വില വർദ്ധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന നിലപാടിലാണ് എണ്ണക്കമ്പനികൾ.
പെട്രോളിനും ഡീസലിനും ലിറ്ററിന് 4 രൂപ മുതൽ 5 രൂപ വരെ വർദ്ധിപ്പിക്കാനാണ് നീക്കം. കൂടാതെ ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന് 40 രൂപ മുതൽ 50 രൂപ വരെ വില വർദ്ധിപ്പിച്ചേക്കും. നിലവിൽ പെട്രോൾ ലിറ്ററിന് 20 രൂപയോളം നഷ്ടത്തിലാണ് വിൽക്കുന്നതെന്നും, സ്ഥിതി തുടർന്നാൽ ഡീസലിന് ലിറ്ററിന് 100 രൂപ നഷ്ടം സംഭവിക്കുമെന്നും കമ്പനികൾ അറിയിക്കുന്നു. കഴിഞ്ഞ ദിവസം വാണിജ്യ പാചകവാതക വിലയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
എന്നാൽ ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ കേന്ദ്രം ഉടൻ വില വർദ്ധനവിന് അനുമതി നൽകിയേക്കുമെന്നാണ് സൂചനകൾ. എണ്ണക്കമ്പനികളുടെ സമ്മർദ്ദം ശക്തമായതോടെ സാധാരണക്കാരായ ജനങ്ങൾ വലിയ ആശങ്കയിലാണ്.