മുംബൈയിൽ ഒരേ കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. ഇവർ കഴിച്ച തണ്ണിമത്തൻ മൂലമല്ല മരണമുണ്ടായതെന്ന് ഫോറൻസിക് പരിശോധനാ റിപ്പോർട്ടിൽ വ്യക്തമായി. മരിച്ചവരുടെ ആന്തരിക അവയവങ്ങളിൽ നടത്തിയ പരിശോധനയിൽ വിഷാംശം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
മുംബൈ സ്വദേശികളായ അബ്ദുള്ള ദോക്കാഡിയ, ഭാര്യ നസ്രിൻ, മക്കളായ സൈനബ്, ആയിഷ എന്നിവരാണ് മരിച്ചത്. ഇവരുടെ തലച്ചോറ്, ഹൃദയം, കുടൽ എന്നിവ പരിശോധനയിൽ പച്ചനിറത്തിലായതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സാധാരണ ഭക്ഷ്യവിഷബാധ മൂലമുണ്ടാകുന്നതല്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. അബ്ദുള്ളയുടെ ശരീരത്തിൽ വേദന സംഹാരിയായ 'മോർഫിന്റെ' (Morphine) അംശം കണ്ടെത്തിയത് കേസിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു.
ഞായറാഴ്ച ശർദ്ദിയെത്തുടർന്ന് നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചൊവ്വാഴ്ചയോടെ നാലുപേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. നിലവിൽ മരിച്ച നാലുപേരുടെയും മരണകാരണം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.