പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പ്രക്രിയയിൽ കേന്ദ്രസർക്കാർ ജീവനക്കാരെ സുപ്പർവൈസർമാരായും അസിസ്റ്റന്റുമാരായും നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കൊൽക്കത്ത ഹൈക്കോടതി നേരത്തെ ഈ ഹർജി തള്ളിയിരുന്നു, ഇതിനെതിരെയാണ് ടിഎംസി സുപ്രീം കോടതിയെ സമീപിച്ചത്.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ നിയമനം പക്ഷപാതപരമായ തീരുമാനങ്ങൾക്ക് വഴിവെക്കുമെന്നും, ഇത് ബിജെപിക്ക് ഗുണകരമാകുമെന്നും ടിഎംസി കോടതിയിൽ വാദിച്ചു. എന്നാൽ ഹർജി പരിഗണിച്ച ജസ്റ്റിസ് പി.എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച്, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ ഒരേപോലെ സർക്കാർ ഉദ്യോഗസ്ഥരാണെന്നും അവർ കൃത്യനിഷ്ഠയോടെ തങ്ങളുടെ ചുമതലകൾ നിറവേറ്റുമെന്നും ചൂണ്ടിക്കാട്ടി. മാത്രമല്ല, വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രിസൈഡിംഗ് ഓഫീസർമാരുടെ ചുമതല വഹിക്കുന്നത് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരാണെന്നതും കോടതി നിരീക്ഷിച്ചു.
ഇത്തരമൊരു സാഹചര്യത്തിൽ ടിഎംസിയുടെ പരാതിക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലായിരുന്നു തൃണമൂൽ കോൺഗ്രസിന് വേണ്ടി കോടതിയിൽ ഹാജരായത്. ഇതോടെ വോട്ടെണ്ണൽ നടപടികളിൽ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പായി. ഈ വിധി ടിഎംസിക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.