പഞ്ചാബിലെ ജലന്ധറിലും അമൃത്സറിലുമായി ഉണ്ടായ ഇരട്ട സ്‌ഫോടനങ്ങൾ സംസ്ഥാനത്ത് അതീവ ജാഗ്രതയ്ക്കു വഴിവെച്ചു. ജലന്ധറിൽ ബി.എസ്.എഫ് (BSF) ആസ്ഥാനത്തിന് സമീപവും അമൃത്സറിൽ ഖാസ കന്റോൺമെന്റിന് സമീപവുമാണ് സ്‌ഫോടനങ്ങൾ നടന്നത്. ജനങ്ങൾ ഏറെയുള്ള പ്രദേശത്ത് ഇരുചക്ര വാഹനങ്ങൾ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനങ്ങൾ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
സംഭവസ്ഥലങ്ങളിൽ സുരക്ഷാസേനയും പഞ്ചാബ് പൊലീസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ദൃശ്യങ്ങളിൽ നിന്ന് സംഭവസമയത്ത് ഒരു യുവാവ് രക്ഷപ്പെടാൻ ശ്രമിക്കുന്നത് വ്യക്തമാകുന്നുണ്ട്.
പഞ്ചാബ് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകൾ തുടരുകയാണ്. ഇരട്ട സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കിയിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നിൽ ആരാണെന്നോ ലക്ഷ്യമെന്തെന്നോ ഉള്ള കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പഞ്ചാബിലെ ഈ സുരക്ഷാ വീഴ്ച ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.