സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം കൂടുതൽ വേഗത്തിലാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കം. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്ത രേഖകളുടെ വിശദമായ പരിശോധന ഇഡി ആരംഭിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെയും സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തായുടെയും മൊബൈൽ ഫോണുകൾ കൂടുതൽ വ്യക്തതയ്ക്കായി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റെയ്ഡിൽ പിടിച്ചെടുത്ത ഇരുനൂറോളം ബാങ്ക് രേഖകൾ, ലാപ്ടോപ്പുകൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവയാണ് ഇപ്പോൾ ഇഡി പരിശോധിക്കുന്നത്.
അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് ഇഡിയുടെ ശ്രമം. അതേസമയം, ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഇഡി നടപടികൾ തടയാൻ സിഎംആർഎൽ നിയമപരമായ നീക്കങ്ങൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുൻപ് സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലായിരുന്ന കേസിൽ പെട്ടെന്നുണ്ടായ ഇഡി റെയ്ഡും തുടർനടപടികളും തടസ്സപ്പെടുത്താനാണ് സിഎംആർഎൽ ശ്രമിക്കുന്നത്.
പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെയും ബാങ്ക് രേഖകളുടെയും പരിശോധന പൂർത്തിയായ ശേഷം, ബന്ധപ്പെട്ടവരെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇഡി തീരുമാനമെടുക്കും.