ശബരിമല സ്വർണ്ണക്കവർച്ച കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസറുമായ മുരാരി ബാബു അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി കഴിഞ്ഞ മൂന്ന് മാസമായി ഇവിടെ ചികിത്സയിലായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ കമ്മീഷണറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും പിന്നീട് ജയിൽമോചിതനാവുകയും ചെയ്ത ആദ്യ വ്യക്തിയാണ് മുരാരി ബാബു. ദ്വാരപാലക ശില്പ കേസിലും കട്ടളപ്പാളി കേസിലും പ്രതിയായിരുന്ന ഇദ്ദേഹം 90 ദിവസത്തോളം ജയിലിൽ കഴിഞ്ഞിരുന്നു. 90 ദിവസത്തിന് ശേഷവും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) കുറ്റപത്രം സമർപ്പിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ഇദ്ദേഹത്തിന് കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.