ദേവസ്വം ബോർഡിന്റെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിക്കപ്പെട്ട അഡ്വ. കെ.ബി. പ്രദീപ് കുമാർ സ്ഥാനം രാജിവെച്ചു. നിയമനം വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രി ഇദ്ദേഹത്തോട് രാജി ആവശ്യപ്പെടുകയായിരുന്നു.
ശബരിമല സ്വർണ്ണപ്പാളി കേസിലെ പ്രതിയായ 'സ്മാർട്ട് ക്രിയേഷൻസ്' കമ്പനി ഉടമ പങ്കജ് ഭണ്ഡാരിക്ക് വേണ്ടി കോടതിയിൽ ഹാജരായിരുന്ന അഭിഭാഷകനാണ് കെ.ബി. പ്രദീപ് കുമാർ. ഇദ്ദേഹത്തെ ദേവസ്വം കേസുകൾ കൈകാര്യം ചെയ്യുന്ന സ്പെഷ്യൽ പ്ലീഡറായി നിയമിച്ചതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നിയമനമെന്ന് പ്രതിപക്ഷം ആരോപിച്ചു.
വിവാദം ശക്തമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രദീപിനോട് രാജി ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് അദ്ദേഹം രാജി സമർപ്പിക്കുകയായിരുന്നു.പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള രണ്ടാമത്തെ രാജി വിവാദമാണിത്. നേരത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തെ തുടർന്ന് ബെന്നി തോമസ് രാജിവെച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ കെ.ബി. പ്രദീപിന്റെ രാജിയും ഉണ്ടായിരിക്കുന്നത്.