പ്രശസ്ത കവിയും സാഹിത്യകാരനുമായ പി. നാരായണക്കുറുപ്പ് അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നുള്ള അന്ത്യം. സാഹിത്യ ലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തി 2022-ൽ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പ്രമുഖ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അസ്ത്രമാല്യം, ഹംസധ്വനി, അപൂർണതയുടെ സൗന്ദര്യം, നാറാണത്തു കവിത, കുറുംകവിത, ഭൂപാളം, നിശാഗന്ധി, അമ്മത്തോറ്റം, സാമം സംഘർഷം, ശ്യാമസുന്ദരം, ആയർകുലത്തിലെ വെണ്ണ എന്നിവ അദ്ദേഹത്തിന്റെ പ്രധാന കാവ്യസമാഹാരങ്ങളാണ്. കവിയും കവിതയും, വൃത്തപഠനം, കാവ്യബിംബം, ഭാഷാവൃത്തപഠനം, തനതുകവിത, തനതുനാടകം, കവിതയിലെ റിയലിസം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ നിരൂപണ ഗ്രന്ഥങ്ങൾ
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് 1934 സെപ്റ്റംബർ 5-നാണ് അദ്ദേഹം ജനിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. ബിരുദവും ബി.എഡും പാസ്സായ നാരായണക്കുറുപ്പ് 1956-ൽ അധ്യാപകനായാണ് ജോലിയിൽ പ്രവേശിച്ചത്.1957-ൽ സെൻട്രൽ സെക്രട്ടേറിയേറ്റ് സർവീസിലും തുടർന്ന് കേന്ദ്ര വാർത്താവിതരണ വകുപ്പ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ എഡിറ്ററായും റിസർച്ച് ഓഫീസറായും സേവനമനുഷ്ഠിച്ചു. കൂടാതെ വിശ്വവിജ്ഞാനകോശം, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽ ഗസ്റ്റ് എഡിറ്ററായും, ആഗ്രയിലെ സംസ്കാർ ഭാരതിയുടെ വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.