ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക വിജയിച്ചതായും സമാധാന കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് തനിക്ക് ഉറപ്പുനൽകിയതായും അദ്ദേഹം വാഷിംഗ്ടണിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇറാനുമായി ഉടൻ തന്നെ സമാധാന കരാറിൽ ഒപ്പുവെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
എന്നാൽ, പശ്ചിമേഷ്യയിൽ നിന്നുള്ള റിപ്പോർട്ടുകൾ ട്രംപിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണ്. മേഖലയിൽ സംഘർഷം ഇപ്പോഴും അയവില്ലാതെ തുടരുകയാണ്. ഇറാനിലെ ബുഷെഹർ ആണവനിലയത്തിന് നേരെ കനത്ത ആക്രമണമുണ്ടായതായാണ് ഏറ്റവും പുതിയ വിവരങ്ങൾ.
ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തുടരുകയാണ്. കഴിഞ്ഞ ദിവസം സൗദി അറേബ്യയെ ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ട ആറോളം ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. നാല് ആഴ്ച പിന്നിട്ട യുദ്ധം മേഖലയെ വലിയ സാമ്പത്തിക-സുരക്ഷാ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. സമാധാനം പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര നീക്കങ്ങൾ തുടരുന്നുണ്ടെങ്കിലും യുദ്ധഭൂമിയിൽ ഇപ്പോഴും വെടിമുഴങ്ങുകയാണ്.