പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി അമേരിക്കയും ഇസ്രായേലും ഇറാനും ആയുധങ്ങൾ താഴെ വെച്ച് ചർച്ചകൾക്ക് തയ്യാറാകണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. യുദ്ധം സാമ്പത്തിക തകർച്ചയ്ക്കും മാനുഷിക ദുരിതങ്ങൾക്കും കാരണമാകുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിനാശത്തിന്റെ വഴിയല്ല, ചർച്ചകളുടെ പാതയാണ് നേതാക്കൾ തിരഞ്ഞെടുക്കേണ്ടതെന്ന് ഗുട്ടറസ് വ്യക്തമാക്കി.
വനിതാ സംവരണം അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുൻപേ നടപ്പിലാക്കുന്നതിനായി ഭരണഘടനാ ഭേദഗതി ബില്ല് പാസാക്കാൻ പാർലമെന്റ് സമ്മേളനം ഈ മാസം 16-ന് വീണ്ടും ചേരും. 16 മുതൽ 18 വരെ മൂന്ന് ദിവസമാണ് സമ്മേളനം നടക്കുക. 2023-ൽ പാർലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം അനുസരിച്ച് അടുത്ത സെൻസസ് പ്രകാരമുള്ള മണ്ഡല പുനർവിഭജനം പൂർത്തിയായ ശേഷമേ സംവരണം നടപ്പിലാക്കാൻ സാധിക്കൂ. ഇത് മാറ്റി എടുക്കാനാണ് പുതിയ ഭരണഘടനാ ഭേദഗതി ബില്ല് കൊണ്ടുവരുന്നത്.
2011-ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർവിഭജനം നടത്തി 33 ശതമാനം വനിതാ സംവരണം നിശ്ചയിക്കും. ഇങ്ങനെ ചെയ്യുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണം 540-ൽ നിന്നും 816 ആയി ഉയരും. ഇതിൽ 273 സീറ്റുകൾ വനിതകൾക്കായി നീക്കിവയ്ക്കും. അടുത്ത ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയ പൂർത്തിയായാൽ മാത്രമേ പുതിയ മണ്ഡല പുനർവിഭജന കമ്മീഷൻ രൂപീകരിക്കാൻ സാധിക്കൂ എന്ന് ഭരണഘടനാ ചട്ടം അനുസരിച്ച് ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പിഡിടി ആചാരി വ്യക്തമാക്കി.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ഇത്തരത്തിലുള്ള നിർണ്ണായക നീക്കങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് വിലയിരുത്തപ്പെടുന്നു.