പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും എതിരെ വധഭീഷണി മുഴക്കിയ കേസിൽ ഒരാളെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ സ്വദേശിയാണ് പൊലീസിന്റെ പിടിയിലായത്.
പ്രതിപക്ഷ നേതാവിനെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്നായിരുന്നു ഫോൺ കോളിലൂടെയുള്ള ഭീഷണി. വധഭീഷണി മുഴക്കുന്നതിലൂടെ തനിക്ക് പ്രശസ്തനാകാമെന്ന് ഫോൺ ചെയ്തയാൾ പറഞ്ഞതായാണ് വിവരം. പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
പിടിയിലായ വ്യക്തി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പോലീസ് അറിയിച്ചു. ഇയാൾ മുൻപും സമാനമായ രീതിയിൽ ഫോൺ കോളുകൾ ചെയ്തിട്ടുണ്ടെന്നാണ് കന്റോൺമെന്റ് പൊലീസ് നൽകുന്ന വിവരം. സിറ്റി കമാൻഡിങ് ഓഫീസിലേക്ക് മൂന്ന് തവണയാണ് ഇയാൾ വിളിച്ചത്.
ആദ്യ തവണ വിളിച്ച് വി.ഡി. സതീശനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി, രണ്ടാമത്തെ കോളിൽ അസഭ്യവർഷം നടത്തുകയും മൂന്നാമത്തെ കോളിൽ പ്രതിപക്ഷ നേതാവിന് ഇത്രയും സുരക്ഷ മതിയോ എന്ന് ചോദിക്കുകയുമായിരുന്നു. ഭീഷണിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.