ദേവസ്വം വകുപ്പിലെ സ്പെഷ്യൽ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിവിധ കേസുകളിൽ ഗുരുതരമായ കുറ്റാരോപണങ്ങൾ നേരിടുന്ന വ്യക്തികൾക്കായി കോടതിയിൽ ഹാജരായ അഭിഭാഷകനെ ദേവസ്വം കേസുകൾ വാദിക്കാനായി നിയമിക്കുന്നത് വിചിത്രമാണെന്നും ഇത് കള്ളന് ചൂട്ടുപിടിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.
വകുപ്പിലെ ഇത്തരം സുപ്രധാനമായ നിയമനങ്ങളെക്കുറിച്ച് താൻ അറിഞ്ഞില്ലെന്ന ദേവസ്വം മന്ത്രിയുടെ മറുപടിയെ പിണറായി വിജയൻ പരിഹസിച്ചു. ഓരോ വകുപ്പിലെയും സുപ്രധാന തീരുമാനങ്ങളുടെയും നിയമനങ്ങളുടെയും പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട മന്ത്രിക്കാണെന്നും, താൻ ഒന്നും അറിഞ്ഞില്ലെന്ന തരത്തിലുള്ള മന്ത്രിയുടെ വിശദീകരണം അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ചെയ്യരുതാത്ത കാര്യങ്ങളാണ് ഈ വിഷയത്തിൽ സംഭവിച്ചിരിക്കുന്നതെന്നും പുതിയ സർക്കാരിന്റെ തുടക്കമായതുകൊണ്ട് കടുത്ത വിമർശനങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിചിത്രമായ ഇത്തരം നടപടികൾ വരും ദിവസങ്ങളിലും തുടരുമോ എന്ന് നിരീക്ഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.