അങ്കമാലി–അരൂർ ദേശീയപാത ബൈപ്പാസ് പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചു. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട ആദ്യഘട്ട നടപടികൾക്കായുള്ള ‘3എ’ (3A) നോട്ടിഫിക്കേഷൻ ഉടൻ തന്നെ പുറപ്പെടുവിക്കുമെന്ന് ബെന്നി ബഹനാൻ എം.പി അറിയിച്ചു. മുൻപ് വിഭാവനം ചെയ്തിരുന്ന അങ്കമാലി–കുണ്ടന്നൂർ ബൈപ്പാസ് പദ്ധതി പ്രതിസന്ധിയിലായ സാഹചര്യത്തിലാണ്, റൂട്ട് മാറ്റി അരൂർ വരെ നീട്ടി പുതിയ പാതയ്ക്ക് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത്.
നേരത്തെ നിശ്ചയിച്ചിരുന്ന അങ്കമാലി–കുണ്ടന്നൂർ പാതയുടെ സ്ഥലമേറ്റെടുപ്പ് വലിയ രീതിയിൽ പ്രതിസന്ധിയിലാവുകയും പദ്ധതിയുടെ ട്രാഫിക് സർവേ റിപ്പോർട്ട് കാലഹരണപ്പെടുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ പുതിയ ട്രാഫിക് സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാത പുനഃരാവിഷ്കരിച്ചത്.
അങ്കമാലിയിൽ നിന്ന് ആരംഭിച്ച് അരൂരിൽ അവസാനിക്കുന്ന രീതിയിലാണ് പുതിയ പാത വിഭാവനം ചെയ്തിരിക്കുന്നത്. ഏകദേശം 50 കിലോമീറ്ററാണ് ഈ ബൈപ്പാസിന്റെ ആകെ ദൂരം. പാതയ്ക്കായി 70 മീറ്റർ വീതിയിൽ സ്ഥലമേറ്റെടുക്കും. ബൈപ്പാസ് ആദ്യഘട്ടത്തിൽ എട്ട് വരിപ്പാതയായിട്ടായിരിക്കും (8-Lane) വികസിപ്പിക്കുക. ഭാവിയിലെ ഗതാഗതവർദ്ധനവ് മുൻകൂട്ടിക്കണ്ട് ഇത് പിന്നീട് പത്ത് വരിപ്പാതയായി (10-Lane) മാറ്റാനും പദ്ധതിയിൽ വ്യവസ്ഥയുണ്ട്.
കേന്ദ്രാനുമതി ലഭിച്ചതോടെ പദ്ധതിയുടെ ഏറ്റവും പ്രധാന കടമ്പയായ സ്ഥലമേറ്റെടുപ്പിലേക്ക് ദേശീയപാത അതോറിറ്റി (NHAI) കടക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പ്രാഥമിക വിജ്ഞാപനമായ '3എ' നോട്ടിഫിക്കേഷൻ ദിവസങ്ങൾക്കകം പുറത്തിറങ്ങും. ഇതോടെ ബൈപ്പാസ് കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂമി സർവേ നമ്പറുകൾ ഉൾപ്പെടെയുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാകും.കൊച്ചി നഗരത്തിലേക്ക് പ്രവേശിക്കാതെ തന്നെ വടക്കൻ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് തെക്കൻ ജില്ലകളിലേക്കും തിരിച്ചും സുഗമമായി സഞ്ചരിക്കാൻ ഈ പുതിയ പാത സഹായിക്കും. നിലവിലെ ഇടപ്പള്ളി–വൈറ്റില–അരൂർ ബൈപ്പാസിലെ കടുത്ത വാഹനത്തിരക്കിന് ഈ ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ പരിഹാരമാകും.