വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രമായ 'സുപ്രഭാതം'. "വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം" എന്ന ശക്തമായ തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് സമസ്ത സർക്കാരിനെതിരെ രംഗത്തുവന്നത്. സർക്കാരിന്റെ ഈ നടപടി ജനങ്ങളിൽ കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് സുപ്രഭാതം ലേഖനത്തിൽ വ്യക്തമാക്കുന്നു.
മദ്യത്തിന്റെ ലഭ്യത വർദ്ധിപ്പിക്കാനുള്ള നയങ്ങളുമായി മുന്നോട്ടു പോകുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ലഹരി വിരുദ്ധ പോരാട്ടത്തിൽ കേരളം ഒന്നടങ്കം കൈകോർത്തു നിൽക്കുന്ന ഘട്ടത്തിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച യു.ഡി.എഫ് സർക്കാരിന്റെ നടപടി കടുത്ത ആശങ്കകൾക്ക് ഇടയാക്കുന്നു. ഇത് സമൂഹത്തിന്റെ ആരോഗ്യത്തെയും യുവതലമുറയുടെ ഭാവിയെയും ദോഷകരമായി ബാധിക്കുമെന്നും ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ലഹരിയുടെ വേരറുക്കാൻ ആഭ്യന്തര വകുപ്പ് 'ഓപ്പറേഷൻ തൂഫാൻ' പോലുള്ള കർശനമായ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ, ഘടകകക്ഷികളെയോ സാമൂഹിക നേതൃത്വങ്ങളെയോ ബോധ്യപ്പെടുത്താൻ കഴിയാത്ത ഇത്തരം നയങ്ങൾ ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുന്നത് രാഷ്ട്രീയ വിവേകമല്ലെന്നും സുപ്രഭാതം മുഖപ്രസംഗത്തിലൂടെ വിമർശിക്കുന്നു.