ഇ.ഡി ഉദ്യോഗസ്ഥരെ സി.പി.ഐ.എം പ്രവർത്തകർ ആക്രമിച്ച കേസിൽ പ്രതിഭാഗത്തിന് അനുകൂലമായി പ്രൊസീകൂട്ടർ വാദിച്ചെന്ന വിവാദത്തിൽ മ്യൂസിയം എസ്.എച്ച്.ഒ ആർ. പ്രശാന്ത് കൊച്ചിയിലെത്തി. പ്രൊസീകൂഷൻ ഡയറക്ടർ ജനറൽ (ഡി.ജി) അസഫ് അലിയുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം അടിയന്തരമായി കൊച്ചിയിലെത്തിയത്. കേസ് ഡയറി ഉൾപ്പെടെയുള്ള പ്രധാന രേഖകൾ പ്രൊസീകൂഷൻ ഡി.ജി നേരിട്ട് പരിശോധിച്ച് തുടർനടപടികൾ തീരുമാനിക്കും.
കേസിലെ പ്രതിയായ ഹരീഷ് കുമാറിന് ലഭിച്ച ജാമ്യം റദ്ദാക്കാൻ നാളെ പ്രൊസീകൂഷൻ ഹൈക്കോടതിയെ സമീപിക്കും. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം. കോടതിയിൽ പ്രതിഭാഗത്തിന് അനുകൂലമായി നിലപാടെടുത്തെന്ന ആരോപണത്തെ തുടർന്ന് അസിസ്റ്റന്റ് പബ്ലിക് പ്രൊസീകൂട്ടർ കീനാ കുമാരിയെ കേസിൽ നിന്ന് മാറ്റുന്നതിനുള്ള നടപടികളും അധികൃതർ ആരംഭിച്ചിട്ടുണ്ട്.
ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണക്കേസിൽ പോലീസിന്റെയും പ്രൊസീകൂഷന്റെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ പരിശോധിക്കാനാണ് ഡി.ജി അസഫ് അലി അന്വേഷണ ഉദ്യോഗസ്ഥനായ മ്യൂസിയം എസ്.എച്ച്.ഒ യെ വിളിച്ചുവരുത്തിയത്. വിശദമായ പരിശോധനകൾക്ക് ശേഷമായിരിക്കും പ്രൊസീകൂഷൻ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുക.