Share this Article
News Malayalam 24x7
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: നിർണായക ഹർജികൾ ഇന്ന് കോടതികളിൽ
Court to Hear Key Petitions in ED Officers Assault Case Today

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ നിർണായക ഹർജികൾ ഇന്ന് വിവിധ കോടതികൾ പരിഗണിക്കും. കേസിൽ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന് ജാമ്യം അനുവദിച്ച സെഷൻസ് കോടതി ഉത്തരവിനെതിരെ പൊലീസും ഇ.ഡിയും സമർപ്പിച്ച ഹർജികളാണ് ഇന്ന് ഹൈക്കോടതിയുടെയും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെയും പരിഗണനയ്ക്ക് വരുന്നത്.

പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണം പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന ആരോപണത്തെ തുടർന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെട്ട ടി. ഗീനാകുമാരി സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവർ തന്റെ നിലപാട് വ്യക്തമാക്കിയത്.


താൻ ഔദ്യോഗിക പദവിയിൽ യാതൊരുവിധ വീഴ്ചയും വരുത്തിയിട്ടില്ലെന്ന് ഗീനാകുമാരി പറഞ്ഞു. നിയമത്തിനും നീതിബോധത്തിനും നിരക്കാത്തതൊന്നും താൻ ചെയ്തിട്ടില്ല. ഒൻപതര വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ഉൾപ്പെടെ നൂറുകണക്കിന് കേസുകൾ സർക്കാരിന് വേണ്ടി വിജയകരമായി വാദിച്ചിട്ടുണ്ട്. ഒരിക്കൽ പോലും എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ എന്ന രീതിയിലുള്ള രാഷ്ട്രീയ വേർതിരിവുകൾ കാണിച്ച് പ്രവർത്തിച്ചിട്ടില്ലെന്നും ഇനിയും അത്തരം വിട്ടുവീഴ്ചകൾക്ക് തയ്യാറല്ലെന്നും അവർ വ്യക്തമാക്കി.


അതേസമയം, പ്രതിയുടെ ജാമ്യ ഉത്തരവ് ചോദ്യം ചെയ്ത് പൊലീസ് സമർപ്പിച്ച അപ്പീലിൽ മുൻ പ്രോസിക്യൂട്ടർ ഗീനാകുമാരിയെയും എതിർകക്ഷിയാക്കിയിട്ടുണ്ട്. കേസിന്റെ തുടർന്നുള്ള നടപടികളിൽ ഇന്നത്തെ കോടതി നിരീക്ഷണങ്ങൾ ഏറെ നിർണായകമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories