Share this Article
News Malayalam 24x7
വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ കോഴിക്കോട് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും
Vadakara Screenshot Case

വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ വലിയ രാഷ്ട്രീയ-സാമുദായിക വിവാദങ്ങൾക്ക് വഴിവെച്ച 'കാഫിർ സ്ക്രീൻഷോട്ട്' പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജൂൺ 16 മുതൽ ജിതിൻ ഭാസ്കർ റിമാൻഡിലാണ്. നേരത്തെ വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ജാമ്യം തേടി കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.

കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി.എസ്. ബിന്ദുകുമാരിയാണ് ഹർജി ഇന്നത്തേക്ക് മാറ്റിവെച്ചത്. ജിതിൻ ഭാസ്കറിന് ജാമ്യം അനുവദിക്കുന്നതിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയിൽ ശക്തമായി എതിർത്തിട്ടുണ്ട്.


വിവാദ സ്ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് ജിതിൻ ഭാസ്കറിന്റെ ഫോണിൽ നിന്നാണെന്നും ഇടത് അനുകൂല പ്രചാരണങ്ങൾക്കായി നിർമ്മിച്ച 'വടകര സ്ക്വാഡ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇത് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നും എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അറസ്റ്റിലാകുന്നതിന് തൊട്ടുമുൻപ് പ്രതി തന്റെ മൊബൈൽ ഫോൺ ഫാക്ടറി റീസെറ്റ് ചെയ്യുകയും വാട്സ്ആപ്പ് ചാറ്റുകൾ പൂർണ്ണമായി ഡിലീറ്റ് ചെയ്യുകയും വഴി പ്രധാനപ്പെട്ട ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചതായി ജില്ലാ ഫോറൻസിക് ലാബിലെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. പ്രതിക്ക് ഉയർന്ന രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ ഇപ്പോൾ ജാമ്യം അനുവദിച്ചാൽ അവശേഷിക്കുന്ന തെളിവുകൾ കൂടി നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.


സാമുദായിക ഐക്യം തകർക്കൽ, കലാപശ്രമം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ ഗൗരവകരമായ വകുപ്പുകളാണ് ജിതിൻ ഭാസ്കറിനെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ അന്വേഷണവുമായി താൻ പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നാണ് ജിതിൻ ജാമ്യാപേക്ഷയിൽ ബോധിപ്പിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories