ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജി റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കേസിൽ കേരള ഹൈക്കോടതി ഇന്ന് വിധി പറയും. സ്ഥലംമാറ്റ നടപടികൾ തടഞ്ഞ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (KAT) ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അടിയന്തര ഹർജിയിലാണ് കോടതി വിധി പ്രസ്താവിക്കുന്നത്.
സർക്കാരിന്റെയും എതിർഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കേസ് വിധി പറയാനായി ഹൈക്കോടതി മാറ്റിവെച്ചത്. ഡോ. റീനയുടെ സ്ഥലംമാറ്റ ഉത്തരവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തതിനെ തുടർന്നാണ് സർക്കാർ അടിയന്തിരമായി ഹൈക്കോടതിയെ സമീപിച്ചത്.
ഡയറക്ടർ സ്ഥാനത്ത് ഡോ. റീന മൂന്ന് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയതായി സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇവരുടെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ചതാണെന്നും അത് നീട്ടി നൽകിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. ജനറൽ കേഡറിൽ നിന്നും അഡ്മിനിസ്ട്രേറ്റീവ് കേഡർ ഡോ. റീന സ്വയം തിരഞ്ഞെടുത്തതാണെന്നും നിലവിലെ സ്ഥലംമാറ്റ നടപടികളിൽ നിയമപരമായ തെറ്റില്ലെന്നുമാണ് സർക്കാരിന്റെ വാദം. ഇന്നത്തെ ഹൈക്കോടതി വിധി സർക്കാരിനും ആരോഗ്യവകുപ്പിനും ഏറെ നിർണായകമാണ്.