Share this Article
News Malayalam 24x7
വന്ദേമാതരം നിര്‍ബന്ധമാക്കുന്നത് ഭരണഘടനാ വിരുദ്ധവും അസ്വീകാര്യവുമാണ്: സര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിക്കണം; അഖിലേന്ത്യാ മുസ് ലിം വ്യക്തിനിയമ ബോര്‍ഡ്
വെബ് ടീം
posted on 12-02-2026
1 min read
vande mataram all-india-muslim-personal-law-board

ന്യൂഡല്‍ഹി: ഔദ്യോഗിക പരിപാടികളിലും സ്‌കൂളുകളിലും ദേശീയഗാനമായ ജനഗണമനയ്ക്ക് മുന്‍പ് വന്ദേമാതരത്തിന്റെ എല്ലാ ശ്ലോകങ്ങളും ചൊല്ലുന്നത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമീപകാല വിജ്ഞാപനത്തിനെതിരേ അഖിലേന്ത്യാ മുസ് ലിം വ്യക്തിനിയമ ബോര്‍ഡ് ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചു. ഈ തീരുമാനം ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യത്തിന് വിരുദ്ധവുമാണെന്ന് ബോര്‍ഡ് വിശേഷിപ്പിച്ചു.സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് ബോര്‍ഡിന്റെ ജനറല്‍ സെക്രട്ടറി മൗലാന മുഹമ്മദ് ഫസ്ലുര്‍ റഹീം മുജദ്ദിദി വാർത്താക്കുറിപ്പില്‍ പറഞ്ഞു. ഇത് ഭരണഘടനാ വിരുദ്ധവും, മതസ്വാതന്ത്ര്യത്തിനും മതേതര മൂല്യങ്ങള്‍ക്കും എതിരും, സുപ്രിംകോടതി വിധിക്ക് വിരുദ്ധവും, മുസ് ലിങ്ങളുടെ മതവിശ്വാസങ്ങള്‍ക്ക് നേരിട്ട് വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ ഈ തീരുമാനം മുസ് ലീങ്ങള്‍ക്ക് പൂര്‍ണ്ണമായും അസ്വീകാര്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

രബീന്ദ്രനാഥ ടാഗോറിന്റെ ഉപദേശങ്ങളേയും ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചകളേയും തുടര്‍ന്ന്, വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് സമ്മതിച്ചിട്ടുണ്ടെന്ന് മൗലാന ചൂണ്ടിക്കാട്ടി. ഒരു മതേതര സര്‍ക്കാരിന് ഒരു മതത്തിന്റെ വിശ്വാസങ്ങളോ പഠിപ്പിക്കലുകളോ മറ്റ് മതങ്ങളുടെ അനുയായികളുടെ മേല്‍ നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ഗാനം എഴുതിയതെന്നും ദുര്‍ഗ്ഗയേയും മറ്റ് ദേവതകളേയും ആരാധിക്കുന്നതിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ തീരുമാനം നടപ്പിലാക്കുന്നതിന് പിന്നിലെ രാഷ്ട്രീയ പരിഗണനകള്‍ എന്തുതന്നെയായാലും, മുസ് ലീങ്ങള്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയില്ല, കാരണം അത് അവരുടെ വിശ്വാസവുമായി നേരിട്ട് വിരുദ്ധമാണ്. പങ്കാളികളില്ലാതെ ഒരു മുസ് ലിം ഏക ദൈവത്തെ മാത്രമേ ആരാധിക്കുന്നുള്ളൂ, ദൈവവുമായി ഒരു തരത്തിലുള്ള പങ്കാളികളേയും ഇസ് ലാം അനുവദിക്കുന്നില്ല.മറ്റ് ശ്ലോകങ്ങള്‍ മതേതര മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവയുടെ പാരായണത്തിന് നിയന്ത്രണമുണ്ടെന്നും ഇന്ത്യന്‍ കോടതികള്‍ വിധിച്ചിട്ടുണ്ട്. അതിനാല്‍, കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം പിന്‍വലിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെടുന്നു; അല്ലാത്തപക്ഷം, ബോര്‍ഡ് കോടതിയെ സമീപിക്കുമെന്നും അഖിലേന്ത്യാ മുസ് ലിം വ്യക്തിനിയമ ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories