Share this Article
News Malayalam 24x7
പാര്‍ട്ടി വിടുമെന്ന പ്രചാരണത്തിന് മറുപടിയുമായി വിജയ് ഇന്ദുചൂഡൻ
Vijay Induchoodan Responds to Party Exit Rumors

യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ പാർട്ടി വിടുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പടരുന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി അദ്ദേഹം തന്നെ രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ അഭ്യൂഹങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞത്. കോൺഗ്രസ് പ്രസ്ഥാനത്തെ താൻ ഒരിക്കലും സമ്മർദ്ദത്തിലാക്കില്ലെന്ന് വിജയ് ഇന്ദുചൂഡൻ വ്യക്തമാക്കി.

ആറന്മുള നിയമസഭാ മണ്ഡലത്തിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയ് ഇന്ദുചൂഡന്റെ പേര് സജീവമായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ, സ്ഥാനാർത്ഥി പട്ടികയിൽ അബിൻ വർക്കിക്ക് മുൻഗണന ലഭിക്കുന്നു എന്ന സൂചനകൾ പുറത്തുവന്നതോടെയാണ് വിജയ് ഇന്ദുചൂഡൻ അതൃപ്തനാണെന്നും പാർട്ടി വിടാൻ ഒരുങ്ങുന്നുവെന്നുമുള്ള വാർത്തകൾ പ്രചരിച്ചത്.


തന്റെ പിതാവ് ഇന്ദുചൂഡൻ കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി പോലീസിന്റെ ക്രൂരമർദ്ദനം ഏറ്റുവാങ്ങിയ വ്യക്തിയാണെന്നും, നട്ടെല്ലിനും തലയ്ക്കും പരിക്കേറ്റ് വർഷങ്ങളോളം അദ്ദേഹം ശയ്യാവലംബിയായിരുന്നുവെന്നും വിജയ് പോസ്റ്റിൽ കുറിച്ചു. അത്തരമൊരു പാരമ്പര്യമുള്ള താൻ ഒരിക്കലും പാർട്ടിയെ ചതിക്കില്ലെന്നും നിലവിലെ പ്രചാരണങ്ങൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പത്തനംതിട്ട ജില്ലയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ആറന്മുളയിൽ മധു പറക്കുളം, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, പി. മോഹൻരാജ് തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ട്. കണ്ണൂരിലെ കെ. സുധാകരന്റെ നിലപാടും അടൂർ ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ പാർട്ടി വിട്ടതും കോൺഗ്രസിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈയൊരു സാഹചര്യത്തിൽ വിജയ് ഇന്ദുചൂഡന്റെ ഈ നിലപാട് വ്യക്തമാക്കൽ കോൺഗ്രസ് നേതൃത്വത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories