വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വരുത്തിയ കുത്തനെയുള്ള വർദ്ധനവിൽ പ്രതിഷേധിച്ച് കേരളാ ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ തീരുമാനം. 19 കിലോയുള്ള ഒരു സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർദ്ധിപ്പിച്ചതാണ് ഹോട്ടലുടമകളെ ചൊടിപ്പിച്ചത്.
ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 3000 രൂപ കടന്നു. ഈ നടപടി ഹോട്ടൽ മേഖലയെ ഗുരുതരമായി ബാധിക്കുമെന്നും, പ്രവർത്തനച്ചെലവ് വർദ്ധിക്കുന്നത് ഉപഭോക്താക്കൾക്കും തിരിച്ചടിയാകുമെന്നും അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. കഴിഞ്ഞ കുറെ നാളുകളായി പാചകവാതക ക്ഷാമം മൂലം പ്രതിസന്ധിയിലായിരുന്ന ഹോട്ടലുകൾ പതുക്കെ സാധാരണ നിലയിലേക്ക് വരികയായിരുന്നതിനിടെയാണ് ഈ തിരിച്ചടി.
മുൻപ് സിലിണ്ടറിന് 100-ഉം 150-ഉം രൂപ മാത്രമായിരുന്നു കൂട്ടിയിരുന്നതെങ്കിൽ ഇക്കുറി അത് 993 രൂപയായി കുത്തനെ ഉയർന്നു. ഇത് സാധാരണക്കാരായ തൊഴിലാളികളെയും ഹോട്ടൽ മേഖലയെയും സാരമായി ബാധിക്കുമെന്ന് അസോസിയേഷൻ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.