സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ദിവസത്തിനകം തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തുമെന്നാണ് പ്രവചനം. ജൂൺ മൂന്നോടുകൂടി കാലവർഷം കേരളത്തിൽ സജീവമാകാനാണ് സാധ്യത.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്തെ ആറ് ജില്ലകളിൽ മഞ്ഞ (യെല്ലോ) മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ടായിരിക്കും. ബുധനാഴ്ചയോടെ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായി ബുധനാഴ്ച അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ജൂൺ മൂന്ന് വരെ കേരള തീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം കർണാടക തീരത്ത് മത്സ്യബന്ധനത്തിന് നിലവിൽ തടസ്സങ്ങളില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.