ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ കണ്ണൂരിൽ നടന്ന ആക്രമണം ആസൂത്രിതമായ വധശ്രമമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. ഒരു വനിതാ മന്ത്രിയെ വധിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണ് നടന്നതെന്നും കേരളത്തിന്റെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്യു പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായത് രാഷ്ട്രീയ പ്രതിഷേധമല്ല, മറിച്ച് ഗുണ്ടായിസവും ക്രിമിനലിസവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആക്രമണത്തിന്റെ ദൃശ്യങ്ങളിൽ കെഎസ്യു പ്രവർത്തകർ മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ലല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ തകർക്കാനുള്ള വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു. കോർപ്പറേറ്റുകൾ കേരളത്തിലെ ആശുപത്രികൾ വാങ്ങിക്കൂട്ടാൻ ശ്രമിക്കുകയാണ്. ഈ കോർപ്പറേറ്റ് ലോബികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് ഇത്തരം അക്രമാസക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.