അസമിൽ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ (Sukhoi-30 MKI) യുദ്ധവിമാനം തകർന്നുവീണു. വിമാനത്തിന്റെ പൈലറ്റിനെ കാണാനില്ലെന്നാണ് വിവരം. പൈലറ്റിനെ കണ്ടെത്താനായി വ്യോമസേനയുടെ നേതൃത്വത്തിൽ വിപുലമായ തിരച്ചിൽ ആരംഭിച്ചു.
അസമിലെ ജോർഹട്ട് വ്യോമതാവളത്തിൽ നിന്നാണ് വിമാനം പറന്നുയർന്നത്. ഇന്നലെ രാത്രി 7:42-ഓടെ വിമാനവുമായുള്ള റഡാർ ബന്ധം നഷ്ടമായതായി പ്രതിരോധ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. അസമിലെ കർബി ആംഗ്ലോങ്ങ് മേഖല കേന്ദ്രീകരിച്ചാണ് ഇപ്പോൾ പരിശോധന നടക്കുന്നത്.
കർബി ആംഗ്ലോങ്ങിലെ ഒരു കുന്നിൻ പ്രദേശത്ത് വിമാനം തകർന്നുവീണതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് വലിയ ശബ്ദം കേട്ടതായും പുക ഉയരുന്നത് കണ്ടതായും നാട്ടുകാർ പറയുന്നുണ്ടെങ്കിലും വ്യോമസേന ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. കാണാതായ പൈലറ്റിനെ കണ്ടെത്തുന്നതിനാണ് നിലവിൽ പ്രഥമ പരിഗണന നൽകുന്നതെന്നും രക്ഷാദൗത്യം പുരോഗമിക്കുകയാണെന്നും ഗുവാഹത്തി പ്രതിരോധ പിആർഒ വ്യക്തമാക്കി.