ഗ്രീൻലാൻഡിനെ ഏറ്റെടുക്കാനുള്ള അമേരിക്കൻ നീക്കത്തെ എതിർത്ത എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് തിരിച്ചടിയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്തി. ഈ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പത്ത് ശതമാനം അധിക നികുതിയാണ് ചുമത്തിയത്.ഡെൻമാർക്ക്, ജർമനി, ഫ്രാൻസ്, യുകെ, നെതർലാൻഡ്സ്, ഫിൻലാൻഡ്, നോർവേ, സ്വീഡൻ എന്നീ എട്ട് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികളെയാണ് പുതിയ തീരുവ ബാധിക്കുക.
അമേരിക്കയുടെ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഫെബ്രുവരി ഒന്നു മുതൽ അധിക തീരുവ നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ, അമേരിക്കയുടെ നടപടികളെ വീണ്ടും എതിർക്കുകയാണെങ്കിൽ ജൂൺ ഒന്നു മുതൽ തീരുവ 25 ശതമാനമായി വർദ്ധിപ്പിക്കുമെന്ന കടുത്ത ഭീഷണിയും ട്രംപ് ഉയർത്തിയിട്ടുണ്ട്. ഗ്രീൻലാൻഡ് അമേരിക്ക ഏറ്റെടുക്കുന്നത് വരെ ഈ അധിക തീരുവ തുടരുമെന്നാണ് നിലവിലെ തീരുമാനം.
അമേരിക്കയുടെ ഏകപക്ഷീയമായ ഈ നീക്കത്തിനെതിരെ യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വർദ്ധിപ്പിച്ച തീരുവ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ബ്രിട്ടൻ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ നടപടി അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങളിൽ കൂടുതൽ സംഘർഷങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.