വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ വ്യക്തമാക്കിയതോടെ അമ്പലപ്പുഴയിൽ രാഷ്ട്രീയ സാഹചര്യം വഷളാകുന്നു. പാർട്ടിക്കെതിരെയല്ല, മറിച്ച് പാർട്ടിക്കുള്ളിലെ 'പാർട്ടി വിരുദ്ധർക്കെതിരെ'യാണ് തന്റെ പോരാട്ടമെന്ന് അദ്ദേഹം ആവർത്തിച്ചു. ചുവന്ന കൊടി പിടിച്ചതുകൊണ്ട് മാത്രം ആരും കമ്മ്യൂണിസ്റ്റാവില്ലെന്നും ജില്ലാ നേതൃത്വത്തിലെ ചിലർ പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, സുധാകരന്റെ നീക്കത്തെ ശക്തമായി പ്രതിരോധിക്കാൻ സിപിഎം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അമ്പലപ്പുഴയിൽ പാർട്ടി വിശദീകരണ യോഗം സംഘടിപ്പിക്കും. വി.എസ്. അച്യുതാനന്ദന്റെ പുന്നപ്രയിലെ വീട്ടിൽ നിന്ന് ജി. സുധാകരന്റെ വീടിന് അടുത്തുള്ള യോഗസ്ഥലം വരെ ബഹുജന റാലി നടത്താനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. സി.എസ്. സുജാത, ആർ. നാസർ തുടങ്ങിയ പ്രമുഖ നേതാക്കളുടെ നേതൃത്വത്തിലാണ് പാർട്ടിയുടെ ഈ നീക്കം. സുധാകരന് മണ്ഡലത്തിലുള്ള ജനസ്വാധീനം തടയാനും അണികളെ പാർട്ടിക്കൊപ്പം നിർത്താനുമുള്ള തീവ്രശ്രമത്തിലാണ് സിപിഎം നേതൃത്വം.