നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചർച്ചകൾ കോൺഗ്രസിൽ പുരോഗമിക്കവെ, മുതിർന്ന നേതാക്കളായ കെ. സുധാകരനും അടൂർ പ്രകാശിനും വേണ്ടി അണികളുടെ വ്യാപക പോസ്റ്റർ പ്രചാരണം. എറണാകുളം ജില്ലയിലെ പറവൂർ, ഇടപ്പള്ളി, ആലുവ എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയിലെ കോന്നിയിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇരുവരെയും തഴയരുതെന്ന കർശന മുന്നറിയിപ്പാണ് പോസ്റ്ററുകളിലൂടെ അണികൾ നൽകുന്നത്.
"വാക്കുകൾ പാലിക്കപ്പെടാനുള്ളതാണ്, ചരിത്രം വാക്കുപാലിച്ചവരുടേതാണ്" എന്നാണ് സുധാകരനെ അനുകൂലിച്ചുള്ള പോസ്റ്ററുകളിൽ പറയുന്നത്. അതേസമയം, പത്തനംതിട്ട ഡിസിസി ഓഫീസിന് മുന്നിലും പരിസരത്തും അടൂർ പ്രകാശിനായി പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് ആരെ ഇറക്കിയാലും അടൂർ പ്രകാശിനെ മാറ്റിയാൽ കോന്നിയിൽ 'പ്രകാശം' പരക്കില്ലെന്നാണ് പോസ്റ്ററിലെ വാചകം. ഈ രണ്ട് നേതാക്കളെയും ഒഴിവാക്കിയാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടി വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും, പ്രത്യേകിച്ച് ഈഴവ സമുദായത്തെ തഴയുന്നത് തിരിച്ചടിയാകുമെന്നും പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നു.