ശബരീമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ. നേരത്തെ കണ്ടെത്തിയ സ്വർണ്ണക്കവർച്ചയ്ക്ക് പുറമെ, ശ്രീകോവിലിന്റെ കട്ടളപ്പടിക്ക് മുകളിലുള്ള ശിവരൂപവും വ്യാളീരൂപവും അടങ്ങുന്ന പ്രഭാമണ്ഡലത്തിലെ സ്വർണ്ണവും പ്രതികൾ കവർന്നതായി കണ്ടെത്തി.
പ്രഭാമണ്ഡലത്തിന്റെ ഏഴ് പാളികളിൽ നിന്നുള്ള സ്വർണ്ണമാണ് പ്രതികൾ മോഷ്ടിച്ചത്. ദശാവതാരങ്ങൾ ആലേഖനം ചെയ്ത രണ്ട് ചെമ്പുപാളികൾ, രാശി ചിഹ്നങ്ങൾ ആലേഖനം ചെയ്ത രണ്ട് ചെമ്പുപാളികൾ, കട്ടളപ്പടിക്ക് മുകളിലെ പാളി എന്നിവിടങ്ങളിൽ പൊതിഞ്ഞിരുന്ന സ്വർണ്ണമാണ് മോഷ്ടിക്കപ്പെട്ടത്.
മോഷ്ടിക്കപ്പെട്ട 981 ഗ്രാം സ്വർണ്ണം ചെന്നൈയിലെ 'സ്മാർട്ട് ക്രിയേഷൻസ്' എന്ന സ്ഥാപനത്തിൽ വെച്ച് രാസലായനി ഉപയോഗിച്ച് വേർതിരിച്ചെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 394 ഗ്രാം സ്വർണ്ണം വീണ്ടും പാളികളിൽ പൂശി. അവശേഷിച്ച 474.957 ഗ്രാം സ്വർണ്ണം പോറ്റിയുടെ നിർദ്ദേശപ്രകാരം ഗോവർധന്റെ ഉടമസ്ഥതയിലുള്ള ബല്ലാരിയിലെ 'റോദ്ധം ജ്വല്ലറി'യിലേക്ക് കൈമാറിയതായും എസ്.ഐ.ടി കണ്ടെത്തി.
ഈ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവർക്ക് കൃത്യമായ പങ്കുണ്ടെന്നും ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് കവർച്ചയുടെ വ്യാപ്തി വർധിച്ചതായി തെളിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു.