കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി ചിത്രം ഇന്ന് വൈകുന്നേരത്തോടെ പൂർണ്ണമായും വ്യക്തമാകും. നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന സമയം ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ അവസാനിക്കും. വോട്ടെടുപ്പിന് ഇനി കൃത്യം 14 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം നിലവിൽ 985 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്തൊട്ടാകെ മത്സരരംഗത്തുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 269 പത്രികകളാണ് തള്ളിയത്. മുന്നണികളെയും പ്രമുഖ സ്ഥാനാർത്ഥികളെയും ആശങ്കയിലാക്കി പലയിടത്തും വിമത സ്ഥാനാർത്ഥികളും അപരന്മാരും രംഗത്തുണ്ട്. ഇവരെ പിന്തിരിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണി നേതൃത്വങ്ങൾ.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ (17 പേർ) ഉള്ളത്. തിരുവനന്തപുരം സെൻട്രലിൽ 16 പേരും മത്സരരംഗത്തുണ്ട്. അപ്രസക്തരായ സ്ഥാനാർത്ഥികളെയും അപരന്മാരെയും മാറ്റുന്നതോടെ വൈകുന്നേരത്തോടെ ഓരോ മണ്ഡലത്തിലെയും അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തുവരും.