കൊച്ചി നഗരത്തെ ഞെട്ടിച്ചുകൊണ്ട് മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ മനുഷ്യക്കടത്തിന് ഇരയാക്കിയ കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കേസിലെ മുഖ്യപ്രതിയായ സിന്ധുവിനെ ഇന്ന് ഉച്ചയോടെ കൊച്ചിയിൽ എത്തിക്കും. കൂടുതൽ പ്രതികളിലേക്ക് വിരൽചൂണ്ടുന്ന നിർണായക തെളിവുകൾ ലഭിച്ചതോടെ കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ പിടിയിലായ അലീനയ്ക്ക് കൊച്ചിയിലെ പ്രമുഖ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ കെണിയിൽ വീഴ്ത്താൻ ഇവർ ക്രിമിനൽ പശ്ചാത്തലമുള്ള ഗുണ്ടകളുടെ സഹായം തേടിയിരുന്നോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്.
നിലവിൽ ഈ മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. കൂടുതൽ ഇരകൾ പരാതിയുമായി മുന്നോട്ടുവരാൻ സാധ്യതയുണ്ടെന്ന് പൊലീസ് കരുതുന്നു. സിന്ധുവിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുന്നതോടെ കേസിലെ വലിയൊരു റാക്കറ്റിന്റെ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.