തമിഴ്‌നാട് വാൽപ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലപ്പുറം പാങ്ങ് ഗവൺമെന്റ് യുപി സ്‌കൂളിലെ അധ്യാപകർക്കും ജീവനക്കാർക്കും ആശ്വാസമായി സർക്കാർ സഹായം. ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്ത അഞ്ചുപേരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം സഹായധനം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അപകടത്തിൽപ്പെട്ട മറ്റുള്ളവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതിനായുള്ള തുക അനുവദിക്കുമെന്നും മന്ത്രിസഭ വ്യക്തമാക്കി.
സ്‌കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി, പാചക തൊഴിലാളി സാജിത, റൂക്കിയ, ഷക്കീല, വിദ്യാർത്ഥി മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുക്കൾക്കാണ് 10 ലക്ഷം രൂപയുടെ ധനസഹായം ലഭിക്കുക. ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് അതിനു പുറമെ, ചികിത്സാ ചെലവിൽ ബാക്കിയുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ലഭ്യമാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
മരിച്ച അധ്യാപികയുടെ മകൻ മുഹമ്മദ് ഷഹാദിൻ, മറ്റൊരു അധ്യാപികയുടെ മകൾ മസ്‌നിൻ, ബസ് ഡ്രൈവർ മുഹമ്മദ് ഫാഹിസ് എന്നിവരുടെ ചികിത്സാ ചെലവും സർക്കാർ പൂർണ്ണമായും ഏറ്റെടുക്കും. സർക്കാരിന്റെ അവസാന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.