യുഡിഎഫിനെതിരെ കടന്നാക്രമണം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2011 മുതൽ 2016 വരെയുള്ള യുഡിഎഫ് ഭരണകാലം കേരളത്തെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ച 'ഇരുണ്ട കാലം' ആയിരുന്നു എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അത്തരമൊരു കാലഘട്ടം ഇനി ഒരിക്കലും തിരികെ വരരുതെന്നും അദ്ദേഹം ജനങ്ങളെ ഓർമ്മിപ്പിച്ചു.
നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തവരെ തുറന്നുകാട്ടാൻ ഇതിലും നല്ലൊരു ദിവസം വേറെയുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. വികസന മുരടിപ്പും അഴിമതിയും നിറഞ്ഞതായിരുന്നു ആ കാലഘട്ടമെന്നും, ജനക്ഷേമ പദ്ധതികളിൽ യുഡിഎഫ് സർക്കാർ പരാജയമായിരുന്നുവെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രധാന വിമർശനം.
കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പ്രതിപക്ഷവുമായി ഏത് വിഷയത്തിലും സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫ് ഭരണത്തെ കടന്നാക്രമിച്ചുകൊണ്ട് പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വികസന കാര്യങ്ങളിൽ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിനൊപ്പം തന്നെ യുഡിഎഫിന്റെ മുൻകാല ഭരണത്തിലെ വീഴ്ചകൾ ചർച്ചയാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയം സജീവമായിരിക്കുന്ന പശ്ചാത്തലത്തിൽ, മുഖ്യമന്ത്രിയുടെ ഈ വിമർശനങ്ങൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷവും ഉടൻ രംഗത്തെത്തുമെന്നാണ് സൂചന.