വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്ലിനെതിരെ (FCRA Amendment Bill) പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. ക്രൈസ്തവ സഭകളും സന്നദ്ധ സംഘടനകളും ഉന്നയിച്ച ആശങ്കകൾ ഏറ്റുപിടിച്ചാണ് പ്രതിപക്ഷ എംപിമാർ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചത്. ബഹളത്തെത്തുടർന്ന് ലോക്‌സഭയും രാജ്യസഭയും പലതവണ നിർത്തിവെക്കേണ്ടി വന്നു.
"Stop Targeting NGO's and Institutions" എന്നെഴുതിയ ബാനറുകളും പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങൾ എത്തിയത്. എൻജിഒകളെയും ന്യൂനപക്ഷ സ്ഥാപനങ്ങളെയും സർക്കാർ വേട്ടയാടുകയാണെന്ന് അവർ ആരോപിച്ചു. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ അടക്കമുള്ളവർ പ്രതിഷേധത്തിൽ സജീവമായി പങ്കെടുത്തു. ന്യൂനപക്ഷങ്ങളെ ബോധപൂർവ്വം ലക്ഷ്യം വെക്കുന്നതാണ് പുതിയ ഭേദഗതിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
അതേസമയം, പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. രാജ്യസുരക്ഷയും വിദേശ ഫണ്ടുകളുടെ വിനിയോഗത്തിലെ സുതാര്യതയും ഉറപ്പുവരുത്താനാണ് നിയമം ഭേദഗതി ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു പ്രത്യേക മതവിഭാഗത്തെയോ സംഘടനയെയോ ലക്ഷ്യം വെക്കുന്നില്ലെന്നും സുതാര്യത ഉറപ്പാക്കാനുള്ള നടപടി മാത്രമാണിതെന്നും അദ്ദേഹം സഭയിൽ അറിയിച്ചു.
ചോദ്യോത്തര വേള ആരംഭിച്ചത് മുതൽ പ്രതിപക്ഷം ബഹളം വച്ചു. സ്പീക്കർ ഓം ബിർള അംഗങ്ങളോട് ശാന്തരാകാൻ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം തുടർന്നതോടെ സഭ 12 മണി വരെ നിർത്തിവെച്ചു. ബില്ലിൽ ഇന്ന് ചർച്ചയുണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചെങ്കിലും ബില്ല് പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.