ശബരിമല സ്വർണ്ണക്കവർച്ചാ കേസിന്റെ അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്ന് ആരോപിച്ച് നിയമസഭാ കവാടത്തിൽ യുഡിഎഫ് എംഎൽഎമാർ സത്യാഗ്രഹ സമരം തുടങ്ങി. എം.എൽ.എമാരായ നജീബ് കാന്തപുരം, സി.ആർ. മഹേഷ് എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി രാജിവെക്കണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് മേൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം ഉണ്ടാകരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാൽ, യുഡിഎഫിന്റെ ഈ സമരം സർക്കാരിനെതിരെയല്ല, മറിച്ച് ഹൈക്കോടതിക്കെതിരെയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ശബരിമല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ടം വഹിക്കുന്നത് ഹൈക്കോടതിയാണെന്നും, ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത് കോടതിയാണെന്നുമാണ് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയത്.
ഇതിനിടെ, പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിഷയത്തെച്ചൊല്ലിയും സഭയിൽ വൻ പ്രതിഷേധം അരങ്ങേറി. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ സി.പി.എം. പ്രവർത്തകർ അക്രമം നടത്തിയെന്ന വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഈ വിഷയത്തിന് അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. സബ്മിഷൻ ആയി വിഷയം ഉന്നയിക്കാമെന്ന സ്പീക്കറുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പയ്യന്നൂർ വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് വഴങ്ങാത്ത സാഹചര്യത്തിൽ സഭാ കവാടത്തിൽ പ്രതിപക്ഷത്തിന്റെ സത്യാഗ്രഹ സമരം ശക്തമായി തുടരുകയാണ്.