സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി ദുരന്തനിവാരണ അതോറിറ്റി. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ സൂര്യതാപം ഏൽക്കാതിരിക്കാൻ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞദിവസം കൊല്ലത്തും പട്ടാമ്പിയിലും ഉണ്ടായ മരണങ്ങൾ സൂര്യഘാതം മൂലമാണെന്ന് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പകൽ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും 'സെൽഫ് ലോക്ക്ഡൗൺ' പാലിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു. നിർമ്മാണ തൊഴിലാളികൾ, കർഷകർ, വഴിയോര കച്ചവടക്കാർ തുടങ്ങിയവർ ഈ സമയക്രമം കർശനമായി പാലിക്കണം.
ചൂടിന് ആശ്വാസമായി വരുംദിവസങ്ങളിൽ വേനൽമഴ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ബുധനാഴ്ച മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചേക്കും. 29-ാം തീയതി നാല് ജില്ലകളിൽ മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ലഭിക്കുന്നതോടെ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.