2022-ൽ വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ. പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ദേശീയപാത ഉപരോധിച്ച കേസിൽ ഷാഫി പറമ്പിൽ എം.പിക്ക് കോടതി ശിക്ഷ വിധിച്ചു. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവ് ശിക്ഷയുമാണ് പാലക്കാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്.
2022-ൽ വയനാട് എം.പി.യായിരുന്ന രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ. പ്രവർത്തകർ തല്ലിത്തകർത്തതിനെ തുടർന്ന്, അന്നത്തെ പാലക്കാട് എം.എൽ.എ. ആയിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചിരുന്നു. ഈ സംഭവത്തിൽ പാലക്കാട് കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ഷാഫി പറമ്പിലായിരുന്നു ഒന്നാം പ്രതി.
നേരത്തെ ഈ കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഷാഫി പറമ്പിലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കേസ് പരിഗണിച്ച പാലക്കാട് മജിസ്‌ട്രേറ്റ് കോടതിയാണ് ഇപ്പോൾ ശിക്ഷാ നടപടി സ്വീകരിച്ചിരിക്കുന്നത്. 1000 രൂപ പിഴ അടക്കുന്നതിനൊപ്പം കോടതി നടപടികൾ അവസാനിക്കുന്നത് വരെ തടവിൽ ഇരിക്കാനുമാണ് വിധി.