മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ ഉഗ്രസ്ഫോടനത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജസ്റ്റിസ് സി.എൻ. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിയായിരിക്കും അപകടത്തെക്കുറിച്ച് അന്വേഷിക്കുക. ഓൺലൈനായി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ദുരന്തബാധിതർക്കുള്ള ധനസഹായവും മറ്റ് സുപ്രധാന തീരുമാനങ്ങളും പ്രഖ്യാപിച്ചത്.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നൽകും. ഇതിൽ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്നും 4 ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (SDRF) നിന്നുമാണ് അനുവദിക്കുക. പരിക്കേറ്റവർക്ക് അടിയന്തര സഹായമായി 2 ലക്ഷം രൂപ വീതം നൽകാനും തീരുമാനമായി.
പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവർക്ക് പുറമെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ ചെലവും സർക്കാർ നൽകും. ആറു മാസത്തിലധികം ചികിത്സ വേണ്ടിവരുന്നവർക്കും പ്രത്യേക സഹായം ഉറപ്പാക്കും.
അപകടസ്ഥലത്തെ രക്ഷാപ്രവർത്തനങ്ങൾക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി തൃശൂർ ജില്ലാ ഭരണകൂടത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. സ്ഫോടനത്തിൽ തകർന്ന സമീപത്തെ വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും നാശനഷ്ടങ്ങൾ കണക്കാക്കി നഷ്ടപരിഹാരം നൽകാൻ കലക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ 13 പേരാണ് സ്ഫോടനത്തിൽ മരിച്ചത്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.