യൂത്ത് കോൺഗ്രസ് - കെഎസ്യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മന്ത്രിക്കെതിരായ നീക്കം രാഷ്ട്രീയ പ്രവർത്തനമല്ലെന്നും വെറും ചട്ടമ്പിത്തരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവൃത്തികൾ കേരളത്തിലെ പൊതുസമൂഹത്തിന് ദഹിക്കില്ലെന്നും ആരും ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു സ്ത്രീയെ, പ്രത്യേകിച്ച് അമ്മയെപ്പോലെ കരുതേണ്ട ഒരാളെ തള്ളിയിട്ട് കഴുത്തിന് പരിക്കേൽപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ പോകുന്നത് രാഷ്ട്രീയമല്ലെന്ന് അദ്ദേഹം പറഞ്ഞു. "ഈ ചട്ടമ്പിത്തരം കേരളത്തിലെ ജനതയ്ക്ക് സ്വീകാര്യമല്ലെന്ന് ഉറപ്പിച്ചു പറയണം. ഞാൻ കേരളത്തിൽ ജനിച്ചു വളർന്നവനാണ്, മലയാളികൾക്ക് ഇത്തരം വേലകൾ ദഹിക്കില്ല," എന്ന് മന്ത്രി ഗണേഷ് കുമാർ ഓർമ്മിപ്പിച്ചു.
രാഷ്ട്രീയത്തിന് അപ്പുറം മാന്യത പുലർത്തണമെന്നും അത്തരം മര്യാദകേടുകൾ കാണിക്കുന്നവരെ ആരും പിന്തുണയ്ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ വെച്ചുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെയായിരുന്നു മന്ത്രിക്കെതിരെ ആക്രമണം ഉണ്ടായതും പരിക്കേറ്റതും.