Share this Article
News Malayalam 24x7
SIT ക്ക് വിമർശനം; ശബരിമല സ്വര്‍ണക്കവര്‍ച്ച
High Court Criticizes SIT for Delay in Sabarimala Gold Theft Chargesheet

ശബരിമല സ്വർണകവർച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. എന്തുകൊണ്ടാണ് കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്നതെന്ന് ചോദിച്ച കോടതി, അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഈ കാലതാമസം അതീവ ഗൗരവകരമാണെന്ന് നിരീക്ഷിച്ചു.

പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം നൽകാത്തതിനെത്തുടർന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്ന സാഹചര്യം കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ പ്രതികൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത് അന്വേഷണ സംഘത്തിന്മേലുള്ള പൊതുജന വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വിമർശിച്ചു.


കേസിലെ പ്രതിയും ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ.യുമായ പങ്കജ് ഭണ്ഡാരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ ഈ പരാമർശങ്ങൾ ഉണ്ടായത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവർക്ക് കുറ്റപത്രം വൈകിയതിനെത്തുടർന്ന് ഇതിനകം തന്നെ സ്വാഭാവിക ജാമ്യം ലഭിച്ചിട്ടുണ്ട്. കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും വൈകുകയാണെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൾ ജാമ്യത്തിൽ ഇറങ്ങാനുള്ള സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.


ഈ കേസുമായി ബന്ധപ്പെട്ട് മുൻപും സമാനമായ വിമർശനങ്ങൾ കോടതിയുടെ ഭാഗത്തുനിന്ന് ഉയർന്നിരുന്നു. കൂടുതൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാൻ അന്വേഷണ സംഘം എത്രയും വേഗം നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories