അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണികൾക്ക് ശക്തമായ മറുപടിയുമായി ഇറാൻ രംഗത്ത്. യുഎസ്സിൽ നിന്ന് ഏതെങ്കിലും രീതിയിലുള്ള സൈനിക നടപടി ഉണ്ടായാൽ അതിന് ശക്തമായ തിരിച്ചടി നൽകാൻ ഇറാൻ സജ്ജമാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരകജി വ്യക്തമാക്കി.
ആണവ നിർവ്യാപന കരാറിൽ ഉടൻ ധാരണയിലെത്തിയില്ലെങ്കിൽ ഇറാനെതിരെ രൂക്ഷമായ ആക്രമണം നടത്തുമെന്ന ട്രംപിൻ്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇറാൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ഇറാൻ ഭരണകൂടം ഉടനടി അമേരിക്കയുമായി ഒരു ധാരണയിൽ എത്തുന്നതാണ് നല്ലതെന്നായിരുന്നു ട്രംപിൻ്റെ ഭീഷണി.
എന്നാൽ, ഭീഷണികൾക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കിയ അബ്ബാസ് അരകജി, തുല്യമായ പരിഗണന ഉറപ്പാക്കുന്ന നീതിയുക്തമായ ഒരു ആണവ കരാറിനെ ഇറാൻ എല്ലായ്‌പ്പോഴും സ്വാഗതം ചെയ്യുന്നുണ്ടെന്നും അറിയിച്ചു. അമേരിക്കയിൽ നിന്നുള്ള ഏതൊരു നീക്കത്തെയും പ്രതിരോധിക്കാൻ രാജ്യം സജ്ജമാണെന്ന ശക്തമായ സന്ദേശമാണ് വിദേശകാര്യമന്ത്രി ഇതിലൂടെ നൽകിയിട്ടുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം വർധിക്കുന്നതിനിടെയാണ് ഇറാന്റെ ഈ പ്രതികരണം.