ശബരിമലയിലെ ദ്വാരപാലക കട്ടിളപ്പാളികളിൽ നിന്ന് പ്രതീക്ഷിച്ചതിലും അധികം സ്വർണം നഷ്ടപ്പെട്ടതായി പുതിയ റിപ്പോർട്ട്. വിക്രം സാരാഭായ് സ്പേസ് സെന്ററിലെ (വിഎസ്എസ്സി) ശാസ്ത്രജ്ഞർ നടത്തിയ വിശദമായ രണ്ടാം ഘട്ട പരിശോധനയിലാണ് സ്വർണത്തിന്റെ അളവിൽ കുറവ് കണ്ടെത്തിയത്. ഇതുസംബന്ധിച്ച വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് വിഎസ്എസ്സി സംഘം പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കൈമാറി.
ആദ്യഘട്ട പരിശോധനകളിൽ സ്വർണത്തിന്റെ അളവിൽ കാര്യമായ വ്യത്യാസങ്ങൾ കണ്ടെത്തിയിരുന്നില്ല. എന്നാൽ വിഎസ്എസ്സി ശാസ്ത്രജ്ഞർ നടത്തിയ വിശദമായ പുനഃപരിശോധനയിലാണ് സ്വർണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചത്.
ശാസ്ത്രജ്ഞർ സമർപ്പിച്ച പുതിയ കണ്ടെത്തലുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും എസ്ഐടി തങ്ങളുടെ ഇടക്കാല റിപ്പോർട്ട് തയ്യാറാക്കുക. നാളെ ഈ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും. സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായകമായ ഒന്നായിരിക്കും ഹൈക്കോടതിയിൽ സമർപ്പിക്കാനിരിക്കുന്ന ഈ പുതിയ കണ്ടെത്തലുകൾ എന്ന് അധികൃതർ വ്യക്തമാക്കി. അന്വേഷണത്തിന്റെ അവസാനഘട്ട റിപ്പോർട്ടിലും വിഎസ്എസ്സിയിൽ നിന്ന് ലഭിച്ച ഈ വിവരങ്ങൾ ഉൾപ്പെടുത്തും.